Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Wednesday, February 23, 2011

ഓര്‍മയില്‍ ഒരു പുലരി

നവോദയയിലെ പൂര്‍വ വിദ്യാര്‍ഥി അംജിത് അദേഹത്തിന്റെ "ഞാനും പിന്നെ ഈ ഞാനും "എന്ന ബ്ലോഗില്‍ എഴുതിയ നവോദയന്‍ ഓര്‍മ്മക്കുറിപ്പ്‌.



നല്ല തണുപ്പുള്ള ഒരു ഡിസംബര്‍ മാസപ്പുലരി
നാലരയാകുന്നെയുള്ളൂ സമയം . കുന്നിന്മുകളിലെ ആദ്യത്തെ തണുപ്പ് കാലമായതു കൊണ്ടാവും, ശരീരം തണുപ്പിനോട് ഒരു നീക്കുപോക്കിനും തയ്യാറാവാനുള്ള മട്ടില്ല. തണുപ്പ് വല്ലാതെ അധികമായതായി തോന്നിയപ്പോഴാണ് ഉണര്‍ന്നത്.
പുതപ്പെടുത്തു തല വഴി മൂടി വീണ്ടും ഒന്ന് ഉറങ്ങാന്‍ തുടങ്ങുംപോഴാണ്   ഓര്‍മ വന്നത് - ബക്കെറ്റ്  മെസ്സിനടുത്തുള്ള പൈപ്പിന്റെ ചുവട്ടിലാണുള്ളത് . രാത്രിയില്‍ വെള്ളം പിടിയ്ക്കാന്‍ കൊണ്ട് വെച്ചതാണ്.

നവോദയയില്‍ പഠിക്കുന്ന പത്തു-നാനൂറു ആണ്‍കുട്ടികള്‍ക്ക് രണ്ടു ബക്കെറ്റ് വെള്ളം പിടിക്കാന്‍ ആകെ രണ്ടേ രണ്ടു പൈപ്പേ ഉള്ളൂ. ഒരെണ്ണം തിലക് ഹൌസിനടുത്തു മെസ്സിലേക്ക് പോകുന്ന വഴിയിലും മറ്റൊന്ന് ഗേള്‍സ്‌ ഹോസ്റെലിനു എതിരിലായി പണി തീരാതെ കിടക്കുന്ന സ്റ്റാഫ്‌ കോട്ടേഴ്സിനടുത്തും. നൂല് പോലെ വരുന്ന വെള്ളത്തിനു വേണ്ടി രാത്രി പതിനൊന്നു മണിക്കുമുണ്ടാവും പൈപ്പിന്റെ ചുവട്ടില്‍ ഒരു പത്ത്-പതിനഞ്ചു പേര്‍ ബക്കറ്റുമായി. തലേന്ന് രാത്രിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. പതിനൊന്നു മണിക്ക് വാച്ച്മാന്‍ കോയാക്ക വന്നു ഹോസ്റ്റെലിലേക്ക്  പറഞ്ഞയച്ചപ്പോഴാണ് അവിടെ നിന്നും പോന്നത്. ബക്കെറ്റ് അവിടെ തന്നെ ഇരിക്കട്ടെ എന്ന് കരുതി. ഈ വരി രാവിലെയും അവിടെ ഇത് പോലെ തന്നെ ഉണ്ടാവും എന്ന് ഉറപ്പാണ്.  വെളുപ്പിന് ഒരു അഞ്ചു മണിക്ക് കൊണ്ട് വെക്കാം എന്ന് വെച്ചാല്‍ ഒരു പാട് പുറകിലായി പോവും.

തല വഴി പുതച്ച പുതപ്പു കാലും കൈയും കൊണ്ട് നിമിഷനേരം കൊണ്ട് ഒഴിവാക്കി നേരെ വച്ച് പിടിച്ചു പൈപ്പിന്റെ ചുവട്ടിലേക്ക്‌. ടാഗോര്‍ ഹൌസിന്റെ അരികിലെതിയപ്പോഴേ കണ്ടു, നാലഞ്ചു പേര്‍ ഈ നേരത്തെ അവിടെ നില്‍ക്കുന്നുണ്ട്. മെസ്സിലേക്ക് വെള്ളം തുറന്നു വിട്ടിരിക്കും. എങ്കില്‍ അഞ്ചെ മുക്കാലിന് പീറ്റിക്ക് പോകുന്നതിനു മുന്‍പേ വെള്ളം പിടിച്ചു വെക്കാം. ധിറുതിയില്‍ വേഗം നടന്നു. 

ആദ്യം നോക്കിയത് ബക്കെറ്റ് അവിടെ തന്നെ ഇല്ലേ എന്നാണ്. ഒരാഴ്ച മുന്‍പ് ഒന്ന് കാണാതെ പോയിട്ട് നാല് ഹോസ്റ്റെലിലും കയറി ഇറങ്ങി കുറെ തിരഞ്ഞിട്ടാണ് കഴിഞ്ഞ ദിവസം കണ്ടു പിടിച്ചത്. പെയിന്റ് കൊണ്ട് പേരെഴുതിയിട്ടുണ്ട് എങ്കിലും ഒരു കാര്യവും ഇല്ല. മിടുക്കന്മാര്‍ അതെല്ലാം മായിച്ചു കളഞ്ഞു കോമ്പസ് കൊണ്ട് അവരുടെ പേര് എഴുതി വെക്കും. വല്ല സീനിയെഴ്സുമാണ് കൊണ്ട് പോയതെങ്കില്‍ തിരിച്ചെടുക്കാന്‍ ചെല്ലുമ്പോള്‍ അവരുടെ വായിലുള്ളത് മുഴുവന്‍ കേള്‍ക്കുകയും വേണം.

ഭാഗ്യം, വെച്ച സ്ഥലത്ത് നിന്നും  നാലഞ്ചു ബക്കെറ്റ് പുറകിലോട്ടു നീങ്ങിയിട്ടുണ്ടെങ്കിലും സാധനം അവിടെ തന്നെയുണ്ട്‌. ഒരു ചേട്ടന്‍ പൈപിനു താഴെ വെച്ച് യുണിഫോം ഷര്‍ട്ട് കഴുകുകയാണ്. ഇപ്പോള്‍ കഴുകിയിട്ട് പീറ്റി കഴിഞ്ഞു വന്നു അയണ്‍ ചെയ്തു ഉണക്കാനായിരിക്കും. എന്തായാലും അയാള്‍ക്ക്‌ ഇത് വെള്ളം പിടിച്ചു മാറി നിന്ന് ചെയ്തു കൂടെ?. ആകെ കുറച്ചു നേരമേ വെള്ളം വരൂ.. അതിന്റിടയ്ക്ക് ഈ ചേട്ടന്മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും? ആഹ്, മൂന്നു കൊല്ലം മുന്‍പ് നവോദയയില്‍ ചേര്‍ന്നതിന്റെ അഹങ്കാരം കാണിക്കുകയായിരിക്കും.


ഹോസ്റ്റലില്‍ ലൈറ്റ് തെളിഞ്ഞു തുടങ്ങി. ഇപ്പൊ വരും ഓരോ സീനിയേഴ്സ് ടാങ്ക് പോലത്തെ ഓരോ ബക്കേട്ടുമായി. അവന്മാര്‍ ഒറ്റ ഒരുത്തന്‍ പോലും വരിയില്‍ നില്‍ക്കില്ല. ഇടയില്‍ കേറി വെള്ളം പിടിക്കാനുള്ള അവകാശം ജനിച്ചപ്പോഴേ തീറെഴുതി കൊടുത്തതാണെന്ന് തോന്നുന്നു. ഇവിടെ മാത്രമല്ല, മെസ്സില്‍ ഭക്ഷണം മേടിക്കാന്‍ വരി നില്‍ക്കുമ്പോഴും ഇത് തന്നെ സ്ഥിതി. സാറുംമാരോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.   ഇവരുടെ ഈ ഇടയില്‍ കേറ്റം കാരണം നമ്മളെങ്ങാനും ഒന്നോ രണ്ടോ മിനിറ്റ് വൈകി പീറ്റിക്കോ, ക്ലാസ്സിലോ ചെന്നാല്‍ അന്നേരം എല്ലാ സാറുമ്മാരും കൂടി കടിച്ചു കീറാന്‍ വരും. മിസ്സുമാരാണ് പിന്നെയും ഭേദം.  എന്റെ ക്ലാസ്സ്‌ ടീച്ചര്‍  പ്രേമവല്ലി മിസ്സോക്കെ എന്ത് സ്നേഹമായിട്ടാ പെരുമാറാര്. ആ സുരേഷ് സാറിനോക്കെ മിസ്സിനെ കണ്ടു പഠിച്ചൂടെ. എപ്പോ നോക്കിയാലും ഉണ്ടകണ്ണും, കപ്പടാ മീശയും, പേടിപ്പിക്കുന്ന പോലത്തെ ഒച്ചയും. സുരേഷ് സാറ് മാത്രമല്ല പീറ്റിക്ക് വരുന്ന പ്രസാദ് സാറും,  മലയാളം പഠിപ്പിക്കുന്ന താടി വെച്ച ശ്രീകുമാര്‍ സാറുമൊക്കെ കണക്കാ. കുട്ടികളെ തല്ലാന്‍ എന്തെങ്കിലും കാരണം കിട്ടാന്‍ കാത്തിരിക്കയാണ് എല്ലാം. കയ്യെടുത്താല്‍ മുഖത്തേ അടിക്കൂ. കഴിഞ്ഞ ആഴ്ച ഒന്‍പതിലെ ഒരു ചേട്ടനെ മെസ്സില്‍ വെച്ച് തല്ലുന്നത് കണ്ടു ശരിക്കും പേടി തോന്നി. ബാക്കി വന്ന ഭക്ഷണം കളയാന്‍ കൊണ്ട് പോയതിനാണത്രെ എല്ലാവരും വട്ടം നിന്ന് തല്ലിയത്. സയന്‍സ് പഠിപ്പിക്കുന്ന രാജശ്രീ മിസ്സ് മാത്രമേ മിസ്സുമാരില്‍ ഇങ്ങനെ അടിക്കാന്‍ വേണ്ടി നടക്കുന്നുള്ളൂ. ആ സുപ്രിയ ക്ലാസ്സില്‍ ശബ്ദമുണ്ടാക്കിയവരുടെ പേരെഴുതി കൊടുത്തതില്‍ ക്ലാസ്സ്‌ മുഴുവനും ഉണ്ടായിരുന്നു. ഒരു ദയയും ഇല്ലാതെ ഡെസ്കിന്റെ  മുകളില്‍ കയറ്റി നിര്‍ത്തി കാല്‍വണ്ണയ്ക്ക് അടിക്കുകയായിരുന്നു ദുഷ്ട. സുപ്രിയയ്ക്കും കിട്ടി അടി. എങ്കിലും അവള്‍ക്കു ഞാന്‍ വെച്ചിട്ടുണ്ട്. എന്നെങ്കിലും ഒരു ദിവസം എന്നോടും പറയും പേര് എഴുതാന്‍ . അന്ന് ഞാന്‍ അവളുടെ പേര് മാത്രം എഴുതി കൊടുക്കും.  
മെസ്സിന് പുറത്ത് ആഹാരം കളയാന്‍ ശ്രമിക്കുന്നത് തടയാനുള്ള സാറുമ്മാരുടെ വിജിലന്‍സ് സംഘം 

ആലോചിച്ചു നിന്ന് സമയം പോയത് അറിഞ്ഞില്ല. എന്റെ ബക്കെറ്റ് ആണ് നിറഞ്ഞു കൊണ്ടിരിക്കുന്നത്. സമയം എന്തായാവോ.? പീറ്റിക്ക് ചെല്ലാന്‍ സാറ് വിസിലടിക്കും . അപ്പോള്‍ കാണാം ഹോസ്റ്റലില്‍ ഉറങ്ങി കിടക്കുന്ന വീരന്മാരോക്കെ ചാടി എഴുന്നേറ്റു ഗ്രൌണ്ടിലേക്ക് പായുന്നത്.  ചിലരൊന്നും മുഖം പോലും കഴുകാറില്ല. അങ്ങനെ വരുന്നവരെ എളുപ്പം തിരിച്ചറിയാം. വായുടെ സൈഡില്‍ കോമ്പല്ല് മാതിരി ഒരു പാടുണ്ടാവും, ഉറങ്ങി കിടന്നപ്പോള്‍ വായില്‍ നിന്നും ഒഴുകി ഇറങ്ങിയതിന്റെ ശേഷിപ്പ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എങ്ങാനും വൈകിയാല്‍ , വൈകി എത്തിയവരെ മാറ്റി നിര്‍ത്തി സാറ് ഒരൊറ്റ പറച്ചിലാണ്  'ഗോ ഫോര്‍ ടെന്‍ റൌണ്ട്സ് ' എന്ന്. സാറിനു അങ്ങനെ പറയാം. സാറ് ഓടുന്നില്ലല്ലോ. ആ  പാറ നിറഞ്ഞു കിടക്കുന്ന ചെരിഞ്ഞ  ഗ്രൌണ്ടിലൂടെ ഓടുമ്പോള്‍ അറിയാം അതിന്റെ ദണ്ണം. ഗ്രൌണ്ട് ആണെങ്കില്‍ ഏക്കറു കണക്കിന് വ്യാപിച്ചു കിടക്കുന്ന ഒരു വലിയ പാറക്കെട്ടും.  പത്ത് റൌണ്ട് ഒക്കെ ഓടുംപഴേക്കും പകുതി ശവമായിട്ടുണ്ടാവും . അത് കഴിഞ്ഞു ചെല്ലുംപോഴാവും സാറിന്റെ വക അമ്പതു പുഷ് അപ്പും, അമ്പതു സിറ്റ് അപ്പുമൊക്കെ കിട്ടുന്നത്. അന്നത്തെ ദിവസം പിന്നെ ഒരു വൈക്കോല്‍ തുണ്ട് എടുത്തു പൊക്കാനുള്ള  ആരോഗ്യം പോലും ബാക്കിയുണ്ടാവില്ല.
അന്നത്തെ കീഴ്ക്കാം തൂക്കായ ഗ്രൌണ്ട് ഇന്ന് 

നിറഞ്ഞ രണ്ടു ബക്കെട്ടും രണ്ടു കയ്യിലും തൂക്കി സുഭാഷ് ഹൌസിലേക്ക് നടക്കുമ്പോഴാണ് തിലക് ഹൌസില്‍ നിന്നും റസീല്‍ വരുന്നതു  കണ്ടത്. കയ്യിലൊരു പുതപ്പും മടക്കി പിടിച്ചിട്ടുണ്ട്. റസീല്‍ ആറ്‌ ബീയിലും, ഞാന്‍ ആറ്‌ എയിലുമാണ് പഠിക്കുന്നത്. കണ്ട പാടെ റസീല്‍ ഒരു ചോദ്യം - "ചെങ്ങായിയെ, ജ്ജ് യോഗയ്ക്ക് വര്ണില്ലേ ?"
"ഇന്ന് തിങ്കളാഴ്ച ആണോ?"
"പിന്നല്ലാണ്ടേ, വൈകാന്‍ നിക്കണ്ട. ആ പ്രസാദ് സാററ്റെ അന്നേ കണ്ടാ തച്ചു കൊല്ലും "
"ഇപ്പ വരാം , ഈ വെള്ളമൊന്നു കൊണ്ട് വെച്ചോട്ടെ "
"ഇജ്ജു ബെറ്തനെ സമയം കളയണ്ട. യോഗ കഴിഞ്ഞു വരുംപളെക്കും അന്റെ വെള്ളോം ബക്കെട്ട്വോക്കെ സീനിയേഴ്സ് കൊണ്ടോയിട്ടിണ്ടാവും. ഒക്കെ ശൈത്താന്മാരാ"

റസീല്‍  പറഞ്ഞത് മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല. ബക്കെറ്റ്   നേരെ കൊണ്ട് പോയി  സുഭാഷ് ഹൌസിന്റെ പുറകിലെ വാഴയുടെ  ഇടയ്ക്കു ഒളിപ്പിച്ചു വെച്ച് ബെഡ് ഷീറ്റും  മടക്കി എടുത്തു യോഗയ്ക്ക് ഓടി. പറയാന്‍ മറന്നു. ആഴ്ചയില്‍ ഒരു ദിവസം യോഗ ക്ലാസ്സ്‌ ഉണ്ട് ഞങ്ങള്‍ക്ക്. ആറാം ക്ലാസിനു തിങ്കളാഴ്ച.ഏഴാം ക്ലാസിനു ചൊവ്വാഴ്ച എന്നിങ്ങനെ. സിദ്ധീക്ക് എന്നൊരു ചേട്ടനാണ് പഠിപ്പിക്കുന്നത്‌. ചിലപ്പോഴൊക്കെ പ്രസാദ് സാറും വരും. ഇന്നാണ് ആറാം ക്ലാസിനു നീക്കി വെച്ചിരിക്കുന്ന തിങ്കളാഴ്ച . നിലത്തു ഷീറ്റ് വിരിച്ചിട്ടു അതിന്റെ മുകളില്‍നിന്ന് ചെയ്യണം, ഒരു ഏഴെട്ടു തരം യോഗാസനങ്ങള്‍ .

സമയം തെറ്റാതെ യോഗ ക്ലാസ്സില്‍ എത്തിയെങ്കിലും മനസ്സ് മുഴുവന്‍ വാഴയുടെ പുറകില്‍ ഒളിപ്പിച്ച വെള്ളം നിറച്ചു വെച്ച ബക്കെട്ടില്‍ ആയിരുന്നു. ബക്കെട്ടിനെ  കുറിച്ച് ഓര്‍ത്തു കൊണ്ടിരുന്നത് കാരണം ചെയ്തത് മുഴുവന്‍ തെറ്റി. സൂര്യനമസ്കാരം തെറ്റിച്ചു ചെയ്തത് ജനലിനു പുറത്തു നിന്ന് നോക്കിയ സാറ് കണ്ടു. അതിനു രണ്ടടിയും സമ്മാനമായി കിട്ടി.

യോഗ ക്ലാസ്സ്‌ കഴിഞ്ഞതും ഷീറ്റും  എടുത്തു നേരെ ഓടി, ബക്കെറ്റ് വെച്ചിരിക്കുന്ന വാഴയുടെ അടുത്തേക്ക്. പക്ഷെ , റസീല്‍ പറഞ്ഞത് തന്നെ സംഭവിച്ചു. ബക്കെറ്റ് മാത്രമുണ്ട് വാഴ ചുവട്ടില്‍ . അതിലുണ്ടായിരുന്ന വെള്ളം നല്ലവരില്‍  നല്ലവനായ ഏതോ സീനിയര്‍ അടിച്ചു മാറ്റിയിരിക്കുന്നു. ആ മഹാത്മാവിന്റെ  ഏഴു തലമുറയ്ക്ക് ഇരുന്നും നിന്നും കിടന്നും അനുഭവിക്കാനുള്ള പ്രാക്കും മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ വീണ്ടും വെള്ളം പിടിക്കാനായി നടന്നു. 

ഇത്തവണ ഗേള്‍സ്‌ ഹോസ്റെലിന്റെ അടുത്തുള്ള പൈപ്പിന്നടുത്തെക്ക്. ഒരു നീണ്ട നിര തന്നെയുണ്ട്‌ വെള്ളം പിടിക്കാനായി. വീണ്ടും കഥ പഴയത് തന്നെ .. ഇടയില്‍ കേറാന്‍ വരുന്ന ചേട്ടന്മാരും. നിസ്സഹായ്യരായ അനിയന്മാരും , അസ്സംബ്ലിക്ക്  വൈകി ചെന്നാല്‍ കൊല വിളികാനായി കാത്തു നില്‍ക്കുന്ന സാറുമ്മാരും എല്ലാം..പഴയത് പോലെ തന്നെ. ഇത് നാളെയും ആവര്‍ത്തിക്കും എന്ന ഉറപ്പിന്മേല്‍ ഞാന്‍ ഒരു പ്രതിജ്ഞ എടുത്തു. ഇനി മേലില്‍ യോഗയുള്ള ദിവസം നേരത്തെ വെള്ളം പിടിച്ചു വെക്കില്ലെന്നു. അഥവാ പിടിച്ചാല്‍ തന്നെ കുളിച്ചിട്ടേ യോഗ ക്ലാസ്സില്‍ പോകുക ഉള്ളൂ എന്നും.

***************************************************************
***************************************************************
പിന്‍കുറിപ്പുകള്‍ : ഇത് ഏകദേശം പതിനഞ്ചു വര്‍ഷം മുന്‍പ് ഞാന്‍ ഉള്‍പ്പടെ ഉള്ള ഒരുപാട് ആണ്‍കുട്ടികള്‍ക്ക് ഉണ്ടായ അനുഭവം ആണ്. വായിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അന്നത്തെ സാഹചര്യങ്ങള്‍ മനസ്സിലായില്ല എന്ന് വരാം. വെള്ളത്തിനു നല്ല ക്ഷാമം ഉള്ള ഒരു മൊട്ടക്കുന്നിന്റെ മുകളില്‍ ആയിരുന്നു എന്റെ നവോദയ വിദ്യാലയം. അന്ന് അവിടത്തെ ഏറ്റവും വില പിടിപ്പുള്ള വസ്തു  വെള്ളം ആയിരുന്നു. പില്‍ക്കാലത്ത്‌ വെള്ളം സംഭരിക്കാന്‍ വലിയ ഒരു ടാങ്കും, കുന്നിനു താഴെ കൂടി ഒഴുകുന്ന കടലുണ്ടി പുഴയില്‍ നിന്നും നേരിട്ട് വെള്ളം പമ്പ്‌ ചെയ്യാനുള്ള സജ്ജീകരണങ്ങളും എല്ലാം വന്നു. ഇന്ന് അവിടെ വെള്ളം അനാവശ്യമായി കളയുന്ന കുട്ടികളെ ആണ് കാണാന്‍ കഴിയുന്നത്‌. ജലക്ഷാമം ഉണ്ടെന്നു പറയപ്പെടുന്ന പാലക്കാടുള്ള എന്റെ കോളേജ് ഹോസ്റ്റലില്‍ പോലും അന്നത്തെ പോലെ വെള്ളത്തിന്റെ ദൌര്‍ലഭ്യം ഞാന്‍ അനുഭവിച്ചിട്ടില്ല.

ഹൌസ് എന്ന് വിളിച്ചിരിക്കുന്നത് ഞങ്ങളുടെ ഹോസ്റെലുകളെ ആണ്. പില്‍ക്കാലത്ത്‌ പര്‍വതനിരകളുടെ പേരായ ആരവല്ലി,നീലഗിരി,ഷിവാലിക്, ഉദയഗിരി എന്ന പേരില്‍ അറിയപ്പെട്ട അവയ്ക്ക് അന്നത്തെ പേര് മഹാന്മാരായ സി.വി.രാമന്‍ , ടാഗോര്‍ , സുഭാഷ് ചന്ദ്ര ബോസ് , ബാലഗംഗാധര തിലകന്‍ എന്നിവരുടെ പേരുകളില്‍ നിന്നും എടുത്ത രാമന്‍ , തിലക് , ടാഗോര്‍ , സുഭാഷ്‌ എന്നായിരുന്നു. സുഭാഷ് ഹൌസിലെ അന്തേവാസി ആയിരുന്നു ഞാന്‍ . നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന അര്‍ജുന്‍ തിലക് ഹൌസിലും.

പീറ്റി  അഥവാ പി.ഇ.ടി എന്ന ഫിസികല്‍ എജൂകെശന്‍ ആന്‍ഡ്‌ ട്രെയിനിങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നതാണ് കാലത്ത് അഞ്ചെ മുക്കാലിനുള്ള ഓട്ടവും ചാട്ടവും മേല്പറഞ്ഞ യോഗയും മറ്റും.  അന്നത്തെ ചെങ്കുത്തായ, പാറ നിറഞ്ഞു കിടന്നിരുന്ന ഗ്രൌണ്ട് ഇന്ന് അങ്ങനെയൊന്നുമല്ല കേട്ടോ. ഞാന്‍ പതിനൊന്നില്‍ പഠിക്കുമ്പോള്‍ തന്നെ അത് ഒരു നിലവാരമുള്ള മൈതാനമായി മാറി കഴിഞ്ഞിരുന്നു.

പഴയ പോലുള്ള സീനിയര്‍ - ജൂനിയര്‍ വകഭേദങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല. ഞങ്ങള്‍ക്ക് ശേഷവും അങ്ങനെയൊന്നു അവിടെ ഉണ്ടായിരുന്നു എന്നാണു പ്രവീണ്‍ എന്ന ഓലപ്പടക്കത്തിന്റെ 'രക്തസാക്ഷികള്‍ സിന്ദാബാദ് ' എന്ന പോസ്റ്റ്‌ സൂചിപ്പിക്കുന്നത്    

പെണ്‍കുട്ടികളും വെള്ളവും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് എനിക്ക് അറിയാത്തത് കൊണ്ടാണ് മുകളില്‍  അവരെ പറ്റി ഒന്നും പ്രസ്ത്താവിക്കാതിരുന്നത്. നവോദയക്ക് പുറത്തുള്ള കശുമാവിന്‍ തോട്ടം എനിക്ക് അവരെക്കാളും പരിചിതമായിരിക്കണം. എന്തെങ്കിലും അറിയണം എങ്കില്‍ വന്ദനയോട് ചോദിക്കാം.

അന്നുണ്ടായിരുന്ന അധ്യാപകരില്‍ നല്ലൊരു പങ്കും ഇന്ന് അവിടെയില്ല. സ്നേഹ നിധിയായ ഞങ്ങളുടെ പ്രേമവല്ലി മിസ്സ് ഇന്ന് സ്വര്‍ഗസ്ഥയാണ് .  ഞങ്ങളെ പഠിപ്പിച്ച മുക്കാല്‍ പങ്കു അധ്യാപകരും സ്ഥലം മാറ്റം കിട്ടി മറ്റു നവോദയകളിലേക്ക്  പോയി. ഒരു പരിചയവും ഇല്ലാത്ത കുറെ മുഖങ്ങള്‍ മാത്രമാണ് ഇന്ന് അവിടെ ചെന്നാല്‍ കാണാന്‍ കഴിയുക. എങ്കിലും ഇന്നും ഞങ്ങളെ അങ്ങോട്ട്‌ തിരിച്ചു വിളിക്കുന്ന ഒന്നുണ്ട് - മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞ ആ പൊക്കിള്‍ കൊടി ബന്ധം .

ഏല്ലാവര്‍ക്കും  നന്ദി, നമസ്കാരം
അന്നത്തെ ആറാം ക്ലാസ്സുകാര്‍ ഈ കഴിഞ്ഞ  ഒക്ടോബറില്‍ ഒരു   ഫുട്ബോള്‍ മത്സരത്തിനിടയില്‍

Monday, February 21, 2011

ഞാനെങ്ങിനെ ഞാനായി?


നമ്മുടെ ഒരു ചേട്ടന്‍ " അരവിന്ദ്‌ " അദേഹത്തിന്റെ പ്രശസ്തമായ "മൊത്തം ചില്ലറ "(2005-) എന്നാ ബ്ലോഗില്‍ എഴുതിയത്.


SATURDAY, JANUARY 14, 2006

ഞാനെങ്ങിനെ ഞാനായി?

കൈയ്യക്ഷരം അച്ചടിച്ചു വരണം എന്നതു വലിയ ഒരു ആശ ആയിരുന്നു. അതും അതു ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ ആയിരിക്കണം എന്നു ഒരു ഉണ്ണിപ്പൂതിയും ഉണ്ടായിരുന്നു. രണ്ടു മൂന്നു കഥകള്‍ അയച്ചു കൊടുത്തു നോക്കി. ആ‍ത്മവിശ്വാസം ഇമ്മിണി കൂടുതല്‍‌ ഉണ്ടായിരുന്നതു കൊണ്ട് ചവറ്റ് കുട്ടയില്‍ നിന്നു രക്ഷപെടാന്‍‌ ഉള്ള ലൈഫ് ജാക്കറ്റ് ആയ മറുപടി കവര്‍‌ കൂടെ അയച്ചിരുന്നതുമില്ല.
അതു കൊണ്ട് എന്റെ ആദ്യകാല കൃതികള്‍‌ എല്ലാം അങ്ങനെ പോയ വഴിക്കു പോയി. അച്ചടി ആഗ്രഹം ബാക്കിയുമായി.
എതായലും ഇപ്പോള്‍ കുറച്ചു സമാധാനം തോന്നുന്നു. ആഗ്രഹത്തിന്റെ ഫസ്റ്റ് പാര്‍ട്ട് ബ്ലോഗ് കാരണം നടന്നു കിട്ടിയല്ലോ. സെക്കന്റ് പാര്‍ട്ട് അഡ്ജസ്റ്റ് ചെയ്തു. അതായത് വളര്‍ന്നപ്പോള്‍ വിവരം വച്ചു-മാതൃഭൂമിയിലേ, ഞാനേ..ഹ ബെസ്റ്റ്!
ജനിച്ച‌ ‌സ്വദേശം മണിമലയാറും മാരാമണ്ണും, മര്‍ത്തോമാക്കാരും, റബ്ബറും, ആ‍ാഹാ കൊറേ നാളായല്ലൊ കണ്ടിട്ട്, ഇപ്പം ഇവിടെങ്ങും അല്ല്യോ..?പിന്നെ എന്നാ ഒക്കെ ഒണ്ട് ? എന്നു ചോദിക്കുന്ന അച്ചായന്മാരും ഉള്ള‌ തിരുവല്ലായ്ക്കടുത്തുളള വെണ്ണിക്കുളം എന്ന ഗ്രാമം ആണെങ്കിലും വളര്‍ന്നതും പഠിച്ചതും, തട്ടമിട്ട താത്തമാരും, കുന്നും, ഭാരതപ്പുഴയും, തിരുന്നാവായയും, ജ്ജ് എബിടേര്‍ന്നീ..അനക്ക് എന്തീനി ബിശേശൊം? എന്നു ചോദിക്കുന്ന മൊല്ലാക്കമാരും പാര്‍ക്കുന്ന മലപ്പുറത്തായിരുന്നു. പക്ഷെ, തിരുന്നാവായക്കു ഒപ്പസിറ്റ് കിടക്കുന്ന , മാമാങ്കം (മാമന്മാരുടെ അങ്കം എന്ന് അതിനെ വ്യാഖ്യാനിച്ച് ഒരിക്കല്‍ ‌ ഞാ൯ ഹ്യൂമര്‍ സെന്‍സ് ഇല്ലാത്ത മലയാളം വാധ്യാരുടെ അടി വാങ്ങി വരവു വച്ചു.) എന്ന മഹാസംഭവത്തിനു ‌ അണിയറ തീര്‍ത്ത തവനൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍‌ നിന്നും അഞ്ചാം ക്ലാസ്സ് കഴിഞ്ഞ‌പ്പോളേക്കും ഞാ൯ പറിച്ചു നടപ്പെട്ടു-ബോര്‍ഡിംഗ് സ്കൂളിന്റെ മതിലുകള്‍‌‍‌‍ക്കും വല്ലപ്പോഴും തുറക്കുന്ന മുള ഗേറ്റിനും അകത്തേയ്ക്ക്. ചെരിപ്പുമിടാതെ, ബട്ടന്‍സ് ഇല്ലാത്ത നിക്കര്‍ കെട്ടി വച്ചും മൂക്കളാ ഒലിപ്പിച്ചും ആകെ മൊത്തം പൊടിയും മുശു നാറ്റവും കൃമികടിയുമായി കൂട്ടുകാരുടെ കൂടെ ഗോട്ടിയും ഏറുപന്തും കളിച്ചു ജോളിയടിച്ചു നടന്ന ഞാന്‍ കാലില്‍ ഷൂസും കുത്തിക്കയറ്റി , ഷര്‍ട്ട് ട്രൌസറിനുള്ളിലാക്കി, ബെല്‍റ്റു കെട്ടി, മുടി ചീകി, പൌഡര്‍ ഇട്ടു അറ്റന്‍ഷന്‍ നിന്നു പരിഷ്ക്കാരിയായി.
ബോര്‍ഡിംഗ് സ്കൂള്‍ എന്നാല്‍‌ പണച്ചാക്കുകള്‍ പൊങ്ങച്ചത്തിനു പിള്ളേരെ വിടുന്ന ഫൈവ് സ്റ്റാര്‍ ലേര്‍ണിംഗ് കം എന്റെര്‍റ്റൈന്‍മെന്റ് സെന്റെര്‍ ആണെന്നു കരുതരുതേ. ഇതു കേന്ദ്ര ഗവര്‍മെന്റു ഒരോ ജില്ലകളിലേയും, കൂട്ടത്തില്‍ മിടുക്കന്‍മാരായ 80 അലവലാതി പിള്ളേരെ വര്‍ഷം തോറും ഓടിച്ചിട്ടു പിടിച്ച് , ഫ്രീ ആയി കോളേജു വരെ പഠിപ്പിച്ച് ദേശസേവകരായി സീലടിച്ചു പുറത്തേയ്ക്കു പറപ്പിക്കുന്ന ധര്‍മ്മ സ്ഥാപനം. പാവം രാജീവ് ഗാന്ധിയുടെ (കു)പ്രസിന്ധമായ ഹ്യുമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം-നമ്മടെ സ്വന്തം നവോദയാ വിദ്യാലയംസ്. അവിടെ പഠിപ്പാന്‍ ചെല്ലുന്നതു സാമ്പ‌ത്തികമായി മധ്യ-അധോ വര്‍ഗ്ഗ നിലയിലുള്ള, സര്‍ക്കാരുദ്യോഗസ്ഥ-കച്ചവട ഗണങ്ങളുടെ തരക്കേടില്ലാത്ത കുരുത്തക്കേടുള്ള പിള്ളേര്‍സ് ആകുന്നു.
നീണ്ട ആറു കൊല്ലം അങ്ങനെ അവിടെ. കുറ്റം പറയരുതല്ലോ-വല്ലതും തലക്കകത്തു പതിഞ്ഞിട്ടുണ്ടെങ്കില്‍ അതൊക്കെയും അവിടെ നിന്നാകുന്നു. ദേശ സേവനം റ്റാക്സ് കൊടുക്കുന്നതില്‍ മാത്രം ഒതുക്കി. “ഇവിടെ അട്ടിയിടാതെ പുറത്തെങ്ങാനും പോയി വല്ല തോട്ടിപ്പണി ചെയ്താണെങ്കിലും നാലു ചക്രം ഇങ്ങോട്ടയച്ചു താടാ കൊശവാ“ എന്നു ഭാരതാംബ പറഞ്ഞപ്പോള്‍ കിട്ടിയ വിസയും എടുത്ത് ഭാണ്ഡോം മുറുക്കി, കരുമാടിക്കുട്ടന്‍മാരെ കൊള്ളയടിക്കാ൯ ഇങ്ങോട്ട്, ആഫ്രിക്കയിലേക്ക് പോന്നു.
അതിനും മുന്‍പേ ഡിഗ്രി എന്ന നാലു വര്‍ഷ മഹാമഹം പൂര്‍ത്തിയാക്കിയിരുന്നു. നാടോടുമ്പോള്‍ സൈഡില്‍ കൂടെ ഓടരുത് എന്നാരോ പറഞ്ഞതു കേട്ട് എന്‍‌ട്രന്‍സ് എഴുതി നോക്കി. എന്റെ റാങ്കു വച്ചു മെഡിസിനു അഡ്മിഷന്‍ കിട്ടണമെങ്കില്‍ ഓരോ പഞ്ചായത്തിലും മെഡിക്കല്‍കൊളേജ് തുടങ്ങണമായിരുന്നു. അവശേഷിച്ച എഞ്ചിനീയറിംഗില്‍, ആ കൊല്ലം കേരളത്തിലെ അവസാന സീറ്റ് കരസ്ഥമാക്കികൊണ്ട് റാങ്കു ലിസ്റ്റിലെ ഏറ്റവും വലിയ മണ്ടന്‍‌ എന്ന അപൂര്‍വ്വ ബഹുമതിക്കു ഞാന്‍ ഉടമയായി. സീറ്റില്ലെങ്കില്‍ അവന്‍ കമ്പിയേല്‍ പിടിച്ചോണ്ട് നിന്നോളും സാര്‍ എന്നു പറയാനിരുന്ന എന്റെ ഫാദര്‍ ഫിഗര്‍(ഫാദറിന്റെ ഫിഗര്‍ എന്നു മാത്രം അര്‍ത്ഥം) ആശ്വസിച്ചു കാണണം.
പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാ സംവിധാനം പഠിക്കാന്‍ കൊതിച്ച ഞാന്‍ അങ്ങനെ ഒരു
കംമ്പ്യൂട്ടര്‍ എടുത്തു മുന്നില്‍ വച്ചു കൂനിപിടിച്ചിരുന്ന് കീ ബോര്‍ഡില്‍ കൊട്ടാ൯ തുടങ്ങി-കൊട്ട് കൊട് കൊട്ട് കൊട് കൊട്ട്….ആ കൊട്ട് ഇന്നും തുടരുന്നു.

എപ്പിലോഗ് അഥവാ വാല്‍ :- അഞ്ചു വര്‍ഷം-മെഗാ സീരിയലിന്റെ അഞ്ചു എപ്പിസോഡ് പൊലെ അറു ബോറന്‍ ഫൈവ് ഇയേഴ്സ്. ഹൈദ്രാബാദ്, മദ്രാസ്, ബാംഗ്ലൂര്‍, ഡെല്‍ഹി, പാരീസ്, സ്റ്റാച്യൂ, സരിത, സവിത, ജോസ്. പിന്നെ ഇപ്പൊ ആഫ്രിക്ക. നാളെ? വെള്ളത്തില്‍ ചരിച്ചെറിഞ്ഞ ഓട്ടു കഷ്ണം പോലെ അങ്ങനെ തെന്നി തെറിച്ചു മുന്നോട്ട്…
മുങ്ങുന്നതിനു മുന്‍പെ പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ ചിരിക്കാന്‍ കുറെ ഓര്‍മ്മകള്‍…ഇന്റെര്‍നെറ്റില്‍ കയറി ഇടത്തും വലത്തും നോക്കിയാല്‍ ഗൂഗ്ലനും ബ്ലോഗനും കാട്ടിത്തന്ന ‍കുറെ നല്ല എഴുത്തുകാര്‍.ജീവിതം എത്ര ഉദാരം, ലളിതം, സുഖദം.

Authors in this blog

  • Adarsh
  • Amjith.T.S
  • Anil Raj
  • Aravind
  • Arjun A Bhaskaran
  • Divya Gokul
  • Navodayan
  • Praveen
  • Shafeeq Sha
  • Shiljith
  • Syam Prasad
  • Vandana Mohandas