അച്ഛന്റെ കൈപിടിച്ച് നവോദയയിലെ ആദ്യ ദിവസം പ്രിൻസിപ്പൽ സാറിന്റെ മുറിയിലേക്ക് കയറുമ്പോൾ ഒരുപാട് സംശയങ്ങളും അല്പം ഭയവും ഉണ്ടായിരുന്നു എനിക്ക്. അദ്ധേഹം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി അറിയാമായിരുന്നെങ്കിലും അത് അദ്ധേഹത്തിന്റെ മുഖത്ത് നോക്കി പറയാൻ എനിക്ക് എന്തോ മടി ആയിരുന്നു. കേവലം ഒരു ആറാം ക്ലാസുകാരന്റെ നിസ്സംഗതയും സാമർത്ഥ്യക്കുറവും ഭയവും എല്ലാം കൊണ്ട് പ്രിൻസിപ്പൽ സാറിന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കിയില്ല. അങ്ങനെ തന്നെ ആയിരിക്കും എല്ലാ നവോദയക്കാരന്റെയും ആദ്യ ദിനം. പിന്നെ പ്രധാനപ്പെട്ട മറ്റൊരു ദിനം ആയിരുന്നു എന്റെ ആദ്യത്തെ അസംബ്ലി പ്രോഗ്രാം. എറ്റവും ചെറിയ പരിപാടി ആയ ചിന്താവിഷയം ആയിരുന്നു ഞാൻ അവതരിപ്പിക്കേണ്ടിയിരുന്നത് പറയേണ്ട ചിന്താവിഷയവും വളരെ ചെറുതായിരുന്നു "രാഷ്ട്രീയം രക്തച്ചൊരിച്ചിൽ ഇല്ലാത്ത യുദ്ധമാണ് രക്തത്തോടു കൂടിയ രാഷ്ട്രീയം യുദ്ധവും - മാവോ" പിന്നെ എല്ലാത്തിന്റെയും അവസാനം ജയ് ഹിന്ദും. പക്ഷേ അതു വരെ ഒരു വേദിയിലും കയറിയിട്ടില്ലാത്ത എന്നെ സംബന്ധിച്ചടുത്തോളം ഇത് വളരെ കഠിനമായിരുന്നു. ഈ ഒരു വാക്യം തന്നെ ഞാൻ ഒരാഴ്ച്ച മുഴുവൻ ഉരുവിട്ടു കൊണ്ടിരുന്നു എങ്കിലും പഠിച്ചതു പോലെ ഒരു സമാധാനം എനിക്ക് കിട്ടിയില്ല. ഒടുവിൽ അസംബ്ലിയുടെ സമയത്തെ എന്റെ ഭയം കണ്ട് ചേട്ടന്മാരും ഹൗസ് ക്യാപ്റ്റനും കുറേ നിർദേശങ്ങൾ തന്നു ഒടുവിൽ ഒരു ചേട്ടൻ പറഞ്ഞു " ടാ നീ പേടിക്കണ്ട നീ ആരുടെയും മുഖത്തു നോക്കണ്ട .നീ ചിന്താവിഷയത്തിനുള്ള കമാന്റ് കൊടുക്കുമ്പോ നേരേ മൈക്കിനു മുന്നിൽ ചെന്ന് നിന്ന് ദൂരേക്ക് നോക്കിയാൽ മതി. ഗ്രൗണ്ടിന്റെ അറ്റത്ത് നമ്മടെ സ്പോർട്ട്സ് പവലിയൺ കാണാം അവിടെ നോക്കി പറഞ്ഞാ മതി". അങ്ങനെ ആ ചേട്ടൻ പറഞ്ഞതനുസരിച്ച് ഒരു റോബോട്ടിനെ പോലെ മൈക്കിന് മുന്നിൽ നിന്ന് മറ്റാരെയും നോക്കാതെ പവലിയണിലേക്ക് നോക്കി കാണാതെ പഠിച്ച് പറയുന്നത് പോലെ കാര്യം പറഞ്ഞ് തീർത്തിട്ട് ഞാൻ പോന്നു. കാണുന്നവർക്ക് അത് ഒരാൾ ഒരു വേദിയിൽ നിന്ന് സംസാരിക്കുന്നത് പോലെ തോന്നും എങ്കിലും എന്നെ സംബന്ധിച്ചടുത്തോളം അത് ഞാനും ആ പവലിയണും തമ്മിലുള്ള ഒരു സ്വകാര്യസംഭാഷണം മാത്രം ആയിരുന്നു.
പിന്നീട് എഴു വർഷം കഴിഞ്ഞ് ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയം ഒരു ദിവസം ഡിന്നറിന്റെ സമയത്ത് അടുത്തിരുന്ന പ്ലസ്‌വൺകാരുടെ മുഖത്ത് ഒരാശങ്ക. കാര്യം തിരക്കിയപ്പോളാണ് അറിഞ്ഞത് നാളെ അസംബ്ലിയിൽ മലയാളം പ്രസംഗം ചെയ്യെണ്ട പയ്യന് കണ്ണസുഖം ബാധിച്ച് വീട്ടിൽ പോയത്രെ .ഇനി ആര് ഈ ഒറ്റ രാത്രി കൊണ്ട് ഇത് ചെയ്യും എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല ഒടുവിൽ വലിയ സന്തോഷത്തോടെ അല്ലെങ്കിലും ഞാൻ ചെയ്യാം എന്ന് സമ്മതിച്ചു. അന്നൊക്കെ നമ്മുടെ ഉള്ളിൽ നുരഞ്ഞു പൊന്തിയ ഹൗസ് സ്പിരിറ്റ് നമ്മളെ കൊണ്ട് അങ്ങനെ ചെയ്യിച്ചു എന്ന് വേണം പറയാൻ. അങ്ങനെ പിറ്റേ ദിവസം യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെ സ്റ്റേജിൽ കയറി നിന്ന് ഞാൻ ഒരു വിഷയത്തെക്കുറിച്ച് അങ്ങ് സംസാരിച്ചു. എന്തായാലും ഇറങ്ങി വരുമ്പോൾ നല്ല കൈയ്യടി ഉണ്ടായിരുന്നു.
ഇന്ന് ഒന്നു പുറകോട്ടു നോക്കുമ്പോൾ ഒരു വേദിയിൽ കയറാൻ ഒരാഴ്ച്ച അധ്വാനം എടുത്തിട്ടും നേരേ നോക്കാൻ പറ്റാഞ്ഞ എന്നെ ഒരു രാത്രിയുടെ മാത്രം തയ്യാറെടുപ്പിൽ പ്രസംഗിക്കാൻ പഠിപ്പിച്ച സംവിധാനമാണ് നവോദയ. ഇങ്ങനെ ഒരോരുത്തരെയും ഒരോ രീതിയിൽ മികച്ചവരാക്കി മാറ്റിയ വിദ്യാലയം ആണ് അത്. ചിലർ നല്ല പ്രാസംഗികർ ആകുമ്പോൾ ചിലർ ഗായകരും നർത്തകരും മിമിക്രിക്കാരും ആകുന്നു .ഇന്ന് NDA യിൽ ഒരു ഗ്രൂപ്പിന് ഒട്ടാകെ കമാന്റ് കൊടുക്കാൻ എന്നോടു ആവശ്യപ്പെടുമ്പോളും എന്റെ കൂടെ ഉള്ളവരെക്കാൾ ഒരു തരിമ്പെങ്കിലും ആത്മവിശ്വാസം എനിക്ക് കൂടുതൽ ഉണ്ടെങ്കിൽ അതിന്റെ രഹസ്യം ആണ് നവോദയ. ഇത് വരെ ഒരു നവോദയനും ആറാം ക്ലാസിൽ വന്നതു പോലെ കണ്ണുകളിൽ നോക്കാൻ ഭയപ്പെട്ട് നിന്നല്ല പ്ലസ് ടു വിന് ശേഷം ടിസി വാങ്ങാൻ വരുന്നത്. ഒരു പാഠപുസ്തകത്തിലും ഇല്ലാത്ത ഈ പാഠമാണ് നവോദയ നമുക്ക് തന്ന എറ്റവും മികച്ച സ്വത്ത്
- അൻഷിൽ ഷാ 18th Batch