Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Wednesday, March 30, 2011

പൊട്ട കിണറ്റിലെ കഴുത




പൊട്ടകിണറ്റിലെ തവള എന്ന് കേട്ടിട്ടുണ്ടെങ്കിലും " പൊട്ട കിണറ്റിലെ കഴുത എന്ന് കേള്‍ക്കുന്നത് ആദ്യമായി ആകുമല്ലേ. ആ കഥ ഞാന്‍ നിങ്ങളോട് പറയാം. കഴുത ആരാണെന്ന് നിങ്ങള്‍ പറയണം. കാലം കുറച്ചു പിന്നോട്ട് സഞ്ചരിക്കണം അതായത് ഏകദേശം ഒരു എട്ടു വര്‍ഷം...

ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. എല്ലാ വര്‍ഷവും നടത്താറുള്ള കലാപരിപാടികളില്‍ ഇപ്രാവശ്യം ഹിന്ദി നാടക മത്സരവും ഉണ്ട്. ഹോസ്റ്റല്‍ ലീഡര്‍ ഞാനായിരുന്നു. ഹോസ്റ്റല്‍ അധ്യാപകന്‍ ഞങ്ങളുടെ പ്രിയ ഹിന്ദി വാധ്യാര്‍ " ദാമോദരന്‍ സാറും". അതിന്റെ ഒരു അഹങ്കാരം ഞങ്ങള്‍ക്കുണ്ടായിരുന്നു. പലതുമുണ്ട് അഹങ്കാരത്തിന് പിറകില്‍ . ഒന്ന് സ്ക്രിപ്റ്റ്‌ സാറെ കൊണ്ട് എഴുതിക്കാം. പ്രാക്ടീസ് എന്നാ പേരില്‍ ഒരുപാട് ക്ലാസുകള്‍ കട്ട് ചെയ്യാം. അങ്ങനെ പോകുന്നു കാര്യങ്ങള്‍ .തൊട്ടപ്പുറത്തെ ഹോസ്റെലുകളില്‍ ഉള്ളവര്‍ മമ്മൂട്ടിയുടെ കിംഗ്‌ സിനിമയിലെ ഡയലോഗുകള്‍ തര്‍ജമ ചെയ്തും ..ഷോലെ പടത്തിലെ പ്രസിദ്ധങ്ങളായ കിടിലന്‍ വരികള്‍ അതെ പടി പകര്‍ത്തിയും അരങ്ങു തകര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത് ഒരു കൊച്ചു കഥ ആയിരുന്നു. ഒരു കിണറും, കര്‍ഷകനും അദേഹത്തെ ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളും.

സ്റെജിനു നടുവില്‍ വെക്കാന്‍ ഒരു കിണറിന്റെ മാതൃക കാര്‍ഡ്‌ ബോര്‍ഡ്‌ വെട്ടി ഉണ്ടാക്കി. ഓരോ കല്ലും മറ്റും കറുത്ത നിറങ്ങള്‍ വെച്ച് വരച്ചു ചേര്‍ത്തു. പിന്നെ അത് ബെഞ്ചിനോട് ചേര്‍ത്തു കെട്ടി. ചുരുക്കത്തില്‍ മുന്‍പില്‍ നിന്നും നോക്കിയാല്‍ ഒരു കിണര്‍ കാണാം. ഇനി നാടകത്തിന്റെ കഥ ചുരുക്കത്തില്‍ പറയാം. രാത്രിയില്‍ ഒരു കര്‍ഷകന്‍ നടന്നു പോകുന്നു. നടുവിലുള്ള പൊട്ടകിണര്‍ അയാള്‍ കാണുന്നില്ല. അബദ്ധത്തില്‍ കാലു തെറ്റി അയാള്‍ അതിലേക്കു വീഴുന്നു. പിന്നീട് അദേഹം നിലവിളികള്‍ സൃഷ്ട്ടിക്കുന്നു. അത് കേട്ട് അതിലെ പോകുന്ന വിവിധ തരം ആളുകള്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ആണ് നാടകത്തിന്റെ ഇതിവൃത്തം.
നല്ലവണ്ണം പ്രാക്ടീസോക്കെ ചെയ്താണ് നാടകത്തിന് കയറിയത്. എനിക്കായിരുന്നു കര്‍ഷകന്റെ വേഷം. ഡയലോഗ് എല്ലാം മനപ്പാഠം ആക്കി ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച്‌ സ്റെജില്‍ കയറി.

കിണര്‍ യഥാസ്ഥാനത്ത്‌ വെച്ചു. കര്‍ട്ടന്‍ പൊക്കുമ്പോള്‍ കിണറും ഇരുട്ടും മാത്രം ആണ് കാണുക. സ്റെജിന്റെ പുറകില്‍ നിന്നും ഞാന്‍ ശബ്ദം മൈക്കിലൂടെ നല്‍കണം. ആദ്യത്തെ ആ വീഴ്ചയുടെ യഥാര്‍ത്ഥ ആവിഷ്കാരത്തിനു വേണ്ടി  ഒരു ബക്കറ്റ്‌ നിറയെ വെള്ളവും ഒരു എമണ്ടന്‍ കല്ലും ഞാന്‍ കരുതിയിരുന്നു. ഒരു കൂട്ടുകാരന്‍ മൈക്ക് അടുത്ത് പിടിക്കും, പിന്നീട് ഞാന്‍ കര്‍ട്ടന്‍ പൊങ്ങുന്ന സമയത്ത് കല്ല്‌ വെള്ളത്തില്‍ ഇടും. അതിനു ശേഷം ഉച്ചത്തില്‍ നിലവിളിക്കും. അതാണ്‌ പ്ലാന്‍ .
പ്ലാന്‍ പടി എല്ലാം തയാറായി. കര്‍ട്ടന്‍ ഉയര്‍ത്തുന്ന കുട്ടിയോട് ആന്ഗ്യത്തില്‍ ഉയര്‍ത്താനുള്ള സമ്മതം കൊടുത്തു. കര്‍ട്ടന്‍ മെല്ലെ ഉയരുമ്പോള്‍ ഞാന്‍ കല്ല്‌ വെള്ളത്തിലേക്കിട്ടു.

 " ബ്ളും... ബ്ളും "

തുടര്‍ന്ന് ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.. " മുജെ ബചാവോ.... പ്ലീസ്‌..."

പുറത്തു പൊട്ടിച്ചിരികള്‍ ..എനിക്കാശ്വാസം ആയി എല്ലാവര്‍ക്കും  ഇഷ്ട്ടപെടുന്നുണ്ട്.

നാടകം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പല പല ആളുകള്‍ കിണറിന്റെ പരിസരത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോഴെല്ലാം ഞാന്‍ ഉച്ചത്തില്‍ നിലവിളി തുടര്‍ന്നു .

" മുജെ ബജാവോ പ്ലീസ്‌ "

എന്റെ നിലവിളികള്‍ക്ക് കയ്യടികളും പൊട്ടിച്ചിരികളും കൂടി. എന്റെ മനസ്സില്‍ സന്തോഷവും. അങ്ങനെ നാടകം പര്യവസാനിച്ചു. കൂടെ അഭിനയിക്കുന്നവരോടൊപ്പം സംസാരിക്കുന്നതിന്റെ ഇടയില്‍ അല്പം അഹങ്കാരത്തോടെ തന്നെ ഞാന്‍ എന്റെ പെര്ഫോര്‍മന്സിനെ കുറിച്ച് പറഞ്ഞു.

" എല്ലാവര്‍ക്കും എന്റെ ഡയലോഗുകള്‍ ഇഷ്ട്ടപെട്ടു.. നിങ്ങള്‍ കണ്ടില്ലേ എന്തായിരുന്നു കയ്യടിയും പൊട്ടി ചിരികളും "

അത് കേട്ട് കൂടെ നിന്നവന്‍ മെല്ലെ മൊഴിഞ്ഞു.

" ഈ നാടകത്തിന്റെ റിസള്‍ട്ട്‌ ഒന്ന് വന്നോട്ടെ എന്നിട്ട് ഇതിനുത്തരം പറയാം..!!

എനിക്കൊന്നും മനസിലായില്ല. " അതെന്താടാ നീ അങ്ങനെ പറഞ്ഞെ "?

ഉത്തരവും ഉടനടി വന്നു. " ഒരു സാധാരണ കര്‍ഷകന്‍ അതും ഒരു ഹിന്ദി നാടകത്തില്‍ മുജെ ബചാവോ എന്ന് പറയുന്നത് മനസിലാക്കാം.." അല്പം ഒന്ന് നിറുത്തി അവന്‍ വീണ്ടും തുടര്‍ന്നു.

"ഡാ മരകഴുതേ നീ എന്താ വിചാരിച്ചേ നിന്റെ കിടിലന്‍ ഡയലോഗ് കേട്ടിട്ടാണ് അവര്‍ ചിരിച്ചതെന്നോ.. അങ്ങനാണേല്‍ നിനക്ക് തെറ്റി. അവര്‍ ചിരിച്ചതെ നീ വാല് പോലെ എല്ലാ മുജെ ബചാവോയുടെയും ശേഷം ചേര്‍ത്ത " പ്ലീസ്‌ " കേട്ടിട്ടാ..!!

ആ ഒരു വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പേ ഒന്നാം സ്ഥാനം അടുത്ത ടീമിലേക്ക് നടന്നു പോകുന്നത് ഞാന്‍ കണ്ടു. അവിടെ നില്‍ക്കാതെ മെല്ലെ പുറത്തേക്കു മുങ്ങിയ എന്റെ പിറകില്‍ നൂറു കണക്കിന് പേര്‍ ഒരുമിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു...

" മുജെ ബചാവോ പ്ലീസ്‌....!!



Read more: http://arjunstories.blogspot.com/search/label/%E0%B4%85%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D#ixzz1I7B72bhZ
Under Creative Commons License: Attribution

Sunday, March 6, 2011

ഡേവിസ് സാര്‍ , ഞങ്ങളുടെ ഡേവിസ് സാര്‍ ...


ഇന്നലെ ഞങ്ങളുടെ ഡേവിസ്സാര്‍ മരിച്ചു. വര്‍ഷങ്ങളായുള്ള കാന്‍സര്‍ ദുരിതത്തില്‍ നിന്നു അദ്ദേഹം കര കയറിയതില്‍ സന്തോഷം തോന്നി. കാരണം, കഴിഞ്ഞ തവണത്തെ പൂര്‍വവിദ്യാര്‍ഥിസംഗമത്തിന് കണ്ടപ്പോള്‍ പ്രസാദ് സര്‍ പറഞ്ഞത് വേദന താങ്ങാനാവാതെ നിലവിളിക്കുന്ന ഡേവിസ്സാറിനെ പ്പറ്റിയാണ്‌. മടക്കയാത്രയില്‍ ബസില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഒരു ആര്‍ത്തനാദം കാതില്‍ മുഴങ്ങി. വേണ്ട, വേദനിപ്പിക്കുന്ന ഓര്‍മകളൊന്നും വേണ്ട. അത്കൊണ്ട് തന്നെ കൊരട്ടിയില്‍ ചെന്ന് അദ്ദേഹത്തെ അവസാനമായി കാണണ്ട എന്ന് തീരുമാനിച്ചു. ഓര്‍മകളില്‍ ഉള്ളത് പോലെ ഡേവിസ് സര്‍ പ്രസരിപ്പ് നിറഞ്ഞ, പുഞ്ചിരികള്‍ ദാനം ചെയ്യുന്ന, പണിഷ്മെന്റുകളിലൂടെ പൊട്ടിച്ചിരികളുതിര്‍ത്തുന്ന, എല്ലാവരും സ്നേഹിക്കുന്ന, എല്ലാവരെയും സ്നേഹിക്കുന്ന 'എസ് എസ്  സാര്‍ ' (സാമൂഹ്യപാഠം മാഷ്‌) ആയിത്തന്നെയിരിക്കട്ടെ.
നവോദയജീവിതം ആരംഭിച്ച ആറാം ക്ലാസ് പ്രായത്തില്‍ ഒരു നവോദയന്‍ എന്ന വികാരം എനിക്കുണ്ടായത് (പലര്‍ക്കും അങ്ങനെയാകാം) ഒരു കുഞ്ഞു ടൂറോടെയാണ്. അന്നത്തെ ഏറ്റവും വലിയ അത്ഭുതമായ മലമ്പുഴയിലെ ഡാം, തൂക്കുപാലം, ഫാന്റസി പാര്‍ക്ക്, Stone പാര്‍ക്ക്‌, ടിപ്പു സുല്‍ത്താന്റെ കോട്ട, എന്നിവയൊക്കെ കാണാന്‍ ഒരു വണ്‍ ഡേ ടൂര്‍. ഞങ്ങളെ അനുഗമിച്ച അദ്ധ്യാപകരില്‍ ഒരാള്‍ ഡേവിസ്സാര്‍ ആയിരുന്നു. മ്യൂസിക്‌ പഠിപ്പിച്ച ജോര്‍ജ് സെബാസ്ത്യന്‍ സാറിനു അന്ന് വരെ കഴിയാതിരുന്ന ഒരു കാര്യം ഡേവിസ്സാര്‍ സാധിച്ചെടുത്തു. അന്നത്തെ യാത്രയില്‍ ഡേവിസ്സാര്‍ പാടിയ പാട്ട് ഞങ്ങളെല്ലാവരും ഒരേ മനസ്സോടെ ഏറ്റു പാടി.

"ഇസ്കൂളിന്‍റെ മുറ്റത്തൊരു പൂമരമുണ്ടല്ലോ,
പൂമരം നിറയെ പൂക്കളുമുണ്ടല്ലോ...
പൂമരം മുറിച്ചൊരു കപ്പലുണ്ടാക്കി..."

ഓര്‍മ്മകള്‍ കണ്ണു നനയിക്കും, സത്യം!


ഡേവിസ്സാറിന്റെ എസ് എസ് ക്ലാസ്സുകള്‍... സാറിന്‍റെ മാത്രം വാഗ്പ്രയോഗങ്ങള്‍...
"1947 ആഗസ്റ്റു 15 ന്‌ നേരം പുലര്‍ന്നപ്പോള്‍ എന്തായി?"
"ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി."
"പിന്നെയോ?"
"!!!"
"
അനിക്സ്പ്രേയുടെ പരസ്യം മാതിരിയായി. ബ്രിട്ടിഷുകാരന്റെ 'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!'"

അനിക്സ്പ്രേ പാല്‍പ്പൊടിയുടെ ബ്രാന്‍ഡ് ഇപ്പൊ ഉണ്ടോ? അറിയില്ല. പക്ഷെ '
പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!' എന്ന പരസ്യവാചകം ഇപ്പോഴും ഓര്‍ക്കുന്നു -- ഞങ്ങളുടെ ഡേവിസ്സാര്‍‍!


വാതിലിനു പിന്നിലെ സ്ലാബിനു 'ഏത്തക്കല്ല്' എന്ന് പേരിട്ടതും, അസൈന്‍ന്മെന്റ് ചെയ്യാത്തതിന്റെ ശിക്ഷ എത്തമിടുന്നയാളുടെ കൈമുട്ടുകള്‍ ഏത്തക്കല്ലിലിടിക്കുമ്പോഴുള്ള ശബ്ദത്തോടെ മാത്രമേ പൂര്‍ണ്ണമാവൂ എന്ന് കണ്ടുപിടിച്ചതും സാറാണ്.


ഒരു യൂണിറ്റ് ടെസ്റ്റ്‌ (മാസാമാസം ഉള്ള പരീക്ഷ അഥവാ യു. ടി ) കാലം കഴിഞ്ഞു ക്ലാസ്സില്‍ കയറി വന്ന
ഡേവിസ്സാര്‍ വന്ന പാടെ ചോദിച്ചു: "ആര്‍ക്കെങ്കിലും 'ചപ്ലാങ്കട്ട' എന്താണെന്ന് അറിയുമോ?"
ആര്‍ക്കുമറിയില്ല. പഠിപ്പിസ്റ്റുകള്‍ പരസ്പരം നോക്കി -- ഞങ്ങള്‍ കാണാതെയും സിലബസ്സില്‍ വാക്കുകളോ?

അല്ലാത്തവര്‍ സാറിനെ നോക്കി. ഹോം വര്‍ക്കുകളും അസ്സൈന്മെന്റുകളും മൈന്‍ഡ് ചെയ്യാത്തതിന് പുറത്താക്കപ്പെട്ട 3-4 പേരുടെ (ഞാനുള്‍പ്പടെ) തലകള്‍ അകത്തേയ്ക്ക് നീണ്ടു.
സാര്‍ ചോക്കെടുത്ത് ബോര്‍ഡില്‍ ഒരു പടം വരച്ചു. ഏകദേശം ഇതുപോലെ ഒന്ന്:




പഠിപ്പിസ്റ്റുകള്‍ നോട്ടുബുക്കിലേക്ക് പടം പകര്‍ത്തി വരച്ചു.
സാര്‍ പറഞ്ഞു: "ഇതാണ് ചപ്ലാങ്കട്ട. ഇനി ആരും അറിയില്ല എന്ന് പറയരുത്. ഇന്ന് കുറെപ്പേരുടെ തലയും ചെവിയും ഞാന്‍ ചപ്ലാങ്കട്ടയാക്കും. ഞാന്‍ യു. ടി. ബുക്ക് തരാന്‍ പോകുകയാണ്. എടാ ലീഡറെ, സ്റ്റാഫ്‌ റൂമില്‍ പോയി എന്‍റെ മേശപ്പുറത്തു നിന്നു യു. ടി. ബുക്സ് എടുത്തിട്ട് വാ... "
ഞങ്ങളുടെ
ഡേവിസ്സാര്‍‍!

എതിരെ വരുന്നവര്‍ക്കെല്ലാം കൊച്ചുകൊച്ചു ഡയലോഗുകള്‍ കൊടുത്തു കൊണ്ട് ഒരു പുഞ്ചിരിയോടെയോ പൊട്ടിച്ചിരിയോടെയോ കടന്നുപോകാനനുവദിച്ചിരുന്ന
ഡേവിസ്സാര്‍‍...

സാറിനെക്കുറിച്ചുള്ള അവസാനത്തെ ഓര്‍മകള്‍ക്ക് ഉപ്പുമണമാണ്. ഞങ്ങളുടെ ഒമ്പതാം ക്ലാസ് കാലഘട്ടം. എസ് എസ് ക്ലാസ്സിലേക്ക് കയറി വന്ന ഡേവിസ് സാറിനെ എല്ലാവരും എഴുന്നേറ്റു നിന്നു സ്വീകരിച്ചു. സാറിനു പാലക്കാട്ടെയ്ക്ക് ട്രാന്‍സ്ഫര്‍ ആയി എന്ന് എല്ലാവരും അറിഞ്ഞിരുന്നു. ആരും ഒന്നും പറയാതെ കുറച്ചു നിമിഷങ്ങള്‍. യാത്ര പറയാന്‍ വന്ന
ഡേവിസ്സാര്‍ ഒരു വാക്കും മിണ്ടാനാവാതെ, ഏവരെയും അമ്പരപ്പിച്ചുകൊണ്ട്‌ പെട്ടെന്ന് പൊട്ടിക്കരഞ്ഞു. ക്ലാസ്സിലെ അടക്കിയ തേങ്ങലുകള്‍ ഒന്നൊന്നായി തൊണ്ടകളെ ഉപേക്ഷിച്ചു പുറത്തു കടന്നു. ഒരു കൈ കൊണ്ട് മുഖം മറച്ച് മറുകൈ വീശിക്കാണിച്ചു സാര്‍ ക്ലാസ്സില്‍ നിന്നിറങ്ങിപ്പോയി.

പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്നലെ
ഡേവിസ്സാര്‍ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇപ്പോള്‍ നമ്മളാരും കരയേണ്ടതില്ല, സാര്‍ പോയത് അനാരോഗ്യങ്ങളുടെ നരകത്തില്‍ നിന്നാണ്. മരണാനന്തരം എന്നൊന്നുണ്ടെങ്കില്‍ സാര്‍ സ്നേഹത്തിന്റെ വലിയ ലോകത്തെയ്ക്കായിരിക്കും പോയിരിക്കുക. അവിടെ സാറിന്‍റെ കൊച്ചു തമാശകള്‍ ആസ്വദിക്കാന്‍ പ്രേമവല്ലിമിസ്സും അനുക്കുട്ടനുമൊക്കെ ഉണ്ടാകും.

നമ്മുടെ
ഡേവിസ്സാറിനു ആദരാഞ്ജലികള്‍ നേരുന്നു.

Authors in this blog

  • Adarsh
  • Amjith.T.S
  • Anil Raj
  • Aravind
  • Arjun A Bhaskaran
  • Divya Gokul
  • Navodayan
  • Praveen
  • Shafeeq Sha
  • Shiljith
  • Syam Prasad
  • Vandana Mohandas